National
ന്യൂഡൽഹി: നേതൃമാറ്റ ചർച്ചകൾ നടക്കുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. ഇരുവരുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുനൻ ഖാർഗെ ചൊവ്വാഴ്ച ചർച്ച നടത്തും.
രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ, സംഘടനാ തലങ്ങളിൽ വരുത്തേണ്ട മാറ്റമാകും ചർച്ച. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം പുനപരിശോധിക്കുമെന്ന് ഡി.കെ.ശിവകുമാറിന് നേതൃത്വം ഉറപ്പ് നൽകിയിരുന്നു.
നേതൃമാറ്റം വരികയാണെങ്കിൽ സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
National
ബംഗളൂരു: മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് കാലം ഉത്തരം നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
കർണാടക സർക്കാർ മൂന്നു വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശിവകുമാറിന്റെ പ്രതികരണം.
മുഖ്യമന്ത്രിയാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കാലവും മുഹൂർത്തവും ഉത്തരം നൽകുമെന്ന് ശിവകുമാർ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ പോലും കേരളത്തിന്റെ വികസനമെത്തിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഒരു വികസനവും കൊണ്ടുവന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. സംസ്ഥാനത്ത് തൊഴിലില്ലായ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യുവാക്കള്‍ മിടുക്കാരാണെന്ന് രാജ്യം അംഗീകരിച്ചതാണ്. എന്നാല്‍ അവര്‍ക്ക് അവരുടെ നൈപുണ്യത്തിന് അനുസൃതമായി തൊഴില്‍ നല്‍കാനുള്ള സാഹചര്യം ഇവിടെയില്ല. തൊഴില്‍ അവസരങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ എത്തുകയും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയും വേണം.
എന്നാല്‍ നിക്ഷേപങ്ങള്‍ എത്തിക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ശ്രമിച്ചിട്ടില്ല. നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഒരു നയം പോലും കേരളത്തിനില്ല. കേരളത്തിലേക്ക് നിക്ഷേപം എത്തണമെങ്കില്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതി മാറണം.
കേരളത്തില്‍ 25 ലക്ഷത്തിലധികം യുവാക്കള്‍ തൊഴില്‍രഹിതരാണെന്നാണ് കണക്ക്. ബംഗളൂരില്‍ ഐടി മേഖലയില്‍ പണിയെടുക്കുന്ന എഞ്ചിനിയര്‍മാരില്‍ 20 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണ്.
കര്‍ണാടകയില്‍ ജോലിചെയ്യുന്ന മലയാളികളുടെ ഇടയില്‍ നടത്തിയ സര്‍വ്വേയില്‍ 90 ശതമാനം പേരും ഇടതു സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ നാട്ടില്‍ എത്തുമെന്ന് പറഞ്ഞു. പ്രവാസി വോട്ടര്‍മാരെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരു സൗകര്യവും ഏര്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള പോലൊരു വിഷയം മറ്റേതെങ്കിലും പ്രതിപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സ്ഥലത്തായിരുന്നുവെങ്കില്‍ അവിടെ കേന്ദ്ര എജന്‍സികള്‍ പറന്നിറങ്ങുമായിരുന്നു. ശബരിമലക്കേസില്‍ സിബിഐ അന്വേഷണമില്ലാത്തത് തന്നെ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ്.
ശബരിമല കേരളത്തിന്റെ മാത്രം വിഷയമല്ല. അത് വിശ്വാസികളെ മുഴുവന്‍ ബാധിക്കുന്നതാണ്. ഇതൊരു ദേശീയ വിഷയമായിട്ടും പ്രധാനമന്ത്രി മൗനം പാലിച്ചു. ഈ കൊള്ളക്ക് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണം ജനങ്ങള്‍ ഈ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നല്കിയ അഞ്ച് ഗ്യാരണ്ടികളും ആദ്യ മന്ത്രിസഭയില്‍ തന്നെ അംഗീകരിച്ച് നടപ്പിലാക്കിയ മാതൃക കേരളത്തിലും ആവര്‍ത്തിക്കും. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് നല്കുന്ന എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി പാലിക്കും.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ്
അധികാരത്തിലെത്തും. യുവാക്കള്‍ക്ക് വലിയ പ്രാതിനിധ്യമാണ് ഇത്തവണ കോണ്‍ഗ്രസ് നല്‍കിയതെന്നും ശിവകുമാർ പറഞ്ഞു.
District News
മാഹി: ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതുച്ചേരിയിൽ കോൺഗ്രസ് അധികാരത്തിലെത്തണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. യുപിഎ സർക്കാർ നിരവധി അവകാശ ങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. മാഹിയിൽ നടന്ന മതേതര പുരോഗമന സഖ്യം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശിവകുമാർ.
പ്രവാസികൾ ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ പോലും സാധിക്കാത്ത കേന്ദ്ര സർക്കാരിനെതിരേ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടം ശക്തമാണ്. കേരളത്തിലും മാഹിയിലും വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കയാണ്. രാഹുൽ ഗാന്ധി കർണ്ണടകയിൽ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികൾ നമ്മൾ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലും ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാഹിയിൽ നിന്ന് രമേശ് പറമ്പത്തിനെയും തലശേരിയിൽ നിന്ന് കെ.പി. സാജുവിനെയും വിജയിപ്പിക്കണമെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.
നേതാക്കളായ പ്രഫ. കെ.എം. ഖാദർ മൊയ്ദീൻ, ഇ. വത്സരാജ്, ഷമാ മുഹമ്മദ്, സ്ഥാനാർഥികളായ രമേശ് പറമ്പത്ത്, കെ.പി.സാജു, കെ.എ. ലത്തീഫ്, സൈനൽ ആബിദ്, ടി. ഇബ്രാഹിം കുട്ടി, പി.പി. വിനോദ്, കെ.മോഹനൻ, സത്യൻ കേളോത്ത് എന്നിവർ പ്രസംഗിച്ചു.
National
കൊച്ചി: ബംഗളൂരുവിലെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നതിനിടെ വ്യവസായി സി.ജെ. റോയ് സ്വന്തം തോക്കില്‍നിന്നു വെടിയുതിര്‍ത്തു മരിച്ചതിൽ രൂക്ഷവിമർശനമേറ്റ് ആദായനികുതിവകുപ്പ് കൊച്ചി യൂണിറ്റ്. കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും ചോദ്യം ചെയ്യലുമെല്ലാം.
മരണവിവരം പുറത്തുവന്നതിനു പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ജെ. റോയ്യുടെ സഹോദരനും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലീഗല്‍ അഡ്വൈസറും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്. അതേസമയം, തങ്ങൾക്കു മരണത്തിൽ പങ്കില്ലെന്നും സമ്മർദം ചെലുത്തിയില്ലെന്നുമാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ വാദം.
ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദില്‍നിന്നു സി.ജെ. റോയ് വലിയ സമ്മര്‍ദം നേരിട്ടിരുന്നു എന്നാണ് സഹോദരന് സി.ജെ. ബാബുവിന്റെ ആരോപണം. കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍നിന്നെത്തിയ ആദായ നികുതി വകുപ്പ് സംഘം റോയിയുടെ ബംഗളൂരു അശോക് നഗറിലെ ലാങ്ഫോര്‍ഡ് ടൗണിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ റെയ്ഡ് നടത്തുകയാണ്. മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് എന്നു തന്നെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിൻഫറെ ലീഗല്‍ അഡൈ്വസര്‍ പ്രകാശിന്റെയും ആരോപണം. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മർദം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
ശിവകുമാറും രംഗത്ത്
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നിലവില്‍ ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദത്തിന് ഇരയാണ് സി.ജെ റോയ്. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. അധിക്ഷേപത്തിന്റെ ഇരയാണ് അദ്ദേഹം. കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്നാണ് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഉദ്യോഗസ്ഥ വീഴ്ചയോ?
ഇതിനിടെ, ഒരു സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ പരിശോധന നടക്കുമ്പോള്‍ സി.ജെ റോയ് വെടിയുതിര്‍ത്ത് മരിച്ചത് മറ്റ് പല ചര്‍ച്ചകളിലേക്കും നീങ്ങുകയാണ്. മൂന്നു ദിവസമായി റോയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയാണ്. കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചിരുന്നു. രേഖകള്‍ എടുക്കാനായി മുകള്‍ നിലയിലേക്ക് പോയ റോയ് നെഞ്ചില്‍ വെടിയുതിര്‍ത്താണ് ജീവനനൊടുക്കിയത്. ഒരു റെയ്ഡ് നടക്കുമ്പോള്‍ ആ ഓഫീസിന്റെ മുതലാളിയും തൊഴിലാളികളും ഓഫീസ് കെട്ടിടവും പൂര്‍ണമായും അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നതാണ് രീതി.
ഉത്തരവാദിത്വം ഏജൻസിക്ക്
റെയ്ഡിനിടെ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുക എന്നതു ഗുരുതരമായ സുരക്ഷവീഴ്ചയാണ്. പ്രതി ആയാലും അല്ലെങ്കിലും ഒരാള്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമ്പോള്‍ അയാളുടെ പൂര്‍ണ ഉത്തരവാദിത്വവും ആ അന്വേഷണ ഏജന്‍സിക്കാണ്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓരോ ഓഫീസുകളിലും ആദായനികുതി വകുപ്പ് നിരന്തരമായി റെയ്ഡ് നടത്തിയിട്ടുണ്ട്.
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനിടെ ഉണ്ടായ സമ്മര്‍ദങ്ങളും മാനസിക പീഡനങ്ങളെയും മൂലമാണ് സി.ജെ റോയ് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ കാരണമായതെങ്കില്‍ അതു മനുഷ്യാവകാശ ലംഘനമാണെന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യക്തികളെ തളർത്തുന്ന രീതിയിലുള്ള തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലുകളും ഭീഷണിപ്പെടുത്തലുകളും സമ്മര്‍ദങ്ങളും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുമെന്നും പറയുന്നു. അതുകൊണ്ട് ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും.
National
ന്യൂഡൽഹി: കർണാടക കോൺഗ്രസിലെ അധികാര തർക്കം രൂക്ഷമാകുന്നതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അദ്ദേഹം കണ്ടു.
എന്നാൽ കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ചിട്ടില്ല. കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയായി എന്നാണ് റിപ്പോർട്ട്. അതേസമയം ഡി.കെ അസം നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നേതൃയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
അതിനിടെ കർണാടകയിലെ ഊർജ മന്ത്രി കെ.ജെ. ജോർജും രാഹുൽ ഗാന്ധിയെ കണ്ടു. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ ഈ ചർച്ചയിൽ മന്ത്രി ഉന്നയിച്ചുവെന്നാണ് സൂചന.
National
ഗോഹട്ടി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ജാർഖണ്ഡ് മുൻ എംഎൽഎ ബന്ധു ടിർക്കി എന്നിവരെ ആസാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീനിയർ നിരീക്ഷകരായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു.
ആസാമിലെ സ്ക്രീനിംഗ് കമ്മിറ്റി ചെയർപേഴ്സണായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചിരുന്നു.
ശിവകുമാറും ബാഗേലും ടിർക്കിയും പ്രിയങ്കയുമായി അടുപ്പമുള്ള നേതാക്കളാണ്.
National
ബംഗളൂരു: സർക്കാർ ഭൂമിയിൽ കടന്നുകയറ്റം അനുവദിക്കില്ലെന്നും കൃത്യമായ രേഖകളുള്ള മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കുടിയൊഴിപ്പിക്കൽ പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഭൂമി പിടിച്ചെടുക്കലോ കൈയേറ്റമോ സർക്കാർ അനുവദിക്കില്ല. ഖരമാലിന്യ സംസ്കരണത്തിനായി പത്തുവർഷം മുന്‍പാണ് സർക്കാർ ഈ ഭൂമി കൈമാറിയത്.
പ്രശ്നത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയം കലർത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ആരോപണത്തിനു പിന്നിൽ. ഇവിടെയുള്ള ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് ലക്ഷ്യം. പ്രാദേശിക പ്രശ്നമാണിതെന്നും കേരള മുഖ്യമന്ത്രി ഒഴിഞ്ഞുനിൽക്കണമെന്നു ആവശ്യപ്പെടുകയാണെന്നും ശിവകുമാർ പറഞ്ഞു.
ബംഗളൂരു: കർണാടകയിലെ ഭൂമി ഒഴിപ്പിക്കൽ പ്രശ്നത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബംഗളുരുവിനു സമീപം കൊഗിലുവിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തി താമസക്കാരെ ഒഴിപ്പിച്ചതു ബദൽസൗകര്യങ്ങൾ ഒരുക്കാതെയാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. മനുഷ്യാവകാശ ലംഘനം നടന്നോയെന്നു പരിശോധിക്കുന്നുണ്ടെന്നു കമ്മീഷൻ ചെയർപേഴ്സൺ ടി. ശ്യാം ഭട്ട് പറഞ്ഞു.
National
ബെലഗാവി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് ഉപമുഖ്യമന്ത്രിയും കർണാടക പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. നേതൃത്വമാറ്റം സംബന്ധിച്ച് സിദ്ധരാമയ്യയുടെ മകൻ നടത്തിയ പരാമർശം തനിക്ക് മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വമാറ്റം സംബന്ധിച്ച് നിലവിൽ ചോദ്യങ്ങളൊന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മകനും കോൺഗ്രസ് എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യയുടെ പരാമർശം.
അഞ്ചു വർഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും താനും തമ്മിൽ അഭിപ്രായവ്യത്യാസമില്ല. അത് ഒരിക്കലും ഉണ്ടായിരുന്നില്ല, ഇപ്പോഴുമില്ല, ഭാവിയിലും ഉണ്ടാകില്ല. യതീന്ദ്ര എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസിലായിട്ടില്ല. അദ്ദേഹത്തോട് ഞാൻ സംസാരിക്കും- ശിവകുമാർ പറഞ്ഞു.
ഹൈക്കമാൻഡ് ഇടപെട്ട് ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിന് താത്കാലിക വിരാമമിട്ടിരുന്നു. പ്രഭാതഭക്ഷണ നയതന്ത്രത്തിനുശേഷമുണ്ടായ സമാധാന അന്തരീക്ഷം ഏതാനും ദിവസം മാത്രമാണു നീണ്ടത്.
National
ബെംഗളൂരു: ഡി.കെ. ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന. എല്ലാകാലത്തേക്കും ഈ പദവിയിൽ തുടരാൻ എനിക്ക് കഴിയില്ലെന്നും മാർച്ചിൽ പദവിയിൽ എത്തിയിട്ട് ആറുവർഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രത്യാശയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരാൻ കോൺഗ്രസ് പ്രവർത്തകരോട് ശിവകുമാർ ആഹ്വാനം ചെയ്തു.
ഞാൻ എവിടെയാണെന്നത് പ്രധാനമല്ല, കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്നുും പ്രതീക്ഷ കൈവിടരുതെന്നും ശിവകുമാർ പറഞ്ഞു.
National
ബംഗളൂരു: കർണാടകയിൽ നേതൃമാറ്റ ചർച്ച നടന്നിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നേതൃമാറ്റ വിഷയത്തിൽ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് പാർട്ടി നേതാക്കളോടും എംഎൽഎമാരോടും പിസിസി അധ്യക്ഷൻകൂടിയായ ശിവകുമാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കരങ്ങൾക്കും സർക്കാരിനും ശക്തിപകരുകയാണു വേണ്ടതെന്ന് ശിവകുമാർ പറഞ്ഞു.
ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് പ്രസ്താവനയിറക്കിയ രാമനഗര എംഎൽഎ എച്ച്.എ. ഇക്ബാൽ ഹുസൈന് പിസിസി അധ്യക്ഷൻ കാരണംകാണിക്കൽ നോട്ടീസ് നല്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ശിവകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് എംഎൽഎമാരായ ഹുസൈനും എച്ച്.സി. ബാലകൃഷ്ണയും അവകാശപ്പെട്ടിരുന്നു. നൂറിലധികം എംഎൽഎമാർ നേതൃമാറ്റം പ്രതീക്ഷിക്കുന്നുവെന്നാണ് ഇന്നലെ ഹുസൈൻ പറഞ്ഞത്. ഹുസൈനും ബാലകൃഷ്ണയും ശിവകുമാറിന്റെ ഉറ്റ അനുയായികളാണ്.
""പാർട്ടിയിൽ അച്ചടക്കം വേണം. അതു പ്രധാനമാണ്. നേതൃമാറ്റം ഉണ്ടാകുന്ന പ്രശ്നമില്ല. അക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം 2028 (അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷം) സുപ്രധാനമാണ്’’, -ശിവകുമാർ പറഞ്ഞു.